Sunday, 18 January 2009

കടലില്‍ പത്തേമാരി മുങ്ങി ഒരാളെ കാണാതായി

ചെറായി: കെട്ടിടനിര്‍മാണ സാമഗ്രികളുമായി ബേപ്പൂരില്‍നിന്നും ലക്ഷദ്വീപ്‌ ആന്ത്രോത്തിലേക്ക്‌ പോകുകയായിരുന്ന പത്തേമാരി (ഉരു) ശക്തിയായ തിരമാലകളില്‍പ്പെട്ട്‌ മുങ്ങി നാലു ജീവനക്കാരില്‍ ഒരാളെ കാണാതായി. മറ്റു മൂന്നുപേരെ മീന്‍പിടിക്കാന്‍പോയ 'കാര്‍ത്തിക' എന്ന ബോട്ടുകാര്‍ രക്ഷപ്പെടുത്തി മുനമ്പത്തെത്തിച്ചു.

ശനിയാഴ്‌ച രാത്രി 11 മണിയോടെ താനൂര്‍ പടിഞ്ഞാറ്‌ ആഴക്കടലില്‍ വച്ച്‌ പലക തള്ളിപ്പോയതാണ്‌ അപകടത്തിന്‌ കാരണം.

തൂത്തുക്കുടി മരക്കുടി സീമ്പക്ക്‌ അല്‍ഫോണ്‍സി (30)നെയാണ്‌ കാണാതായത്‌. പത്തേമാരിയില്‍ ഭക്ഷണം പാകംചെയ്യുന്ന ജോലിക്കാരനാണ്‌ അല്‍ഫോണ്‍സ്‌.

ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മംഗലാപുരം കുതിരാവലി അന്തോണി അപ്പയുടെ മകന്‍ വിന്‍സെന്റ്‌ (41), സഹോദരന്‍ ജോണ്‍സണ്‍ (44), തൂത്തുക്കുടി ഫാത്തിമ നഗര്‍ സ്വദേശി ഭാസ്‌കര്‍ ഫെര്‍ണാണ്ടസ്‌ (40) എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌.

അപകടത്തിനുശേഷം മൂവരും കടലില്‍ നീന്തിത്തുടിക്കുമ്പോഴായിരുന്നു താനൂര്‍ പടിഞ്ഞാറ്‌ ഭാഗത്തുവച്ച്‌ ബോട്ടുകാര്‍ കണ്ടെത്തിയത്‌.

ലക്ഷദ്വീപ്‌ സ്വദേശി ഷിഹാസിനുവേണ്ടിയായിരുന്നു പത്തേമാരിയിലുണ്ടായിരുന്ന മെറ്റല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍.

രക്ഷപ്പെടുത്തിയ മൂവരേയും മുനമ്പം പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചു. മൊഴിയെടുത്തശേഷം ബേപ്പൂരില്‍നിന്നും ബന്ധുക്കള്‍ എത്തുന്നതുവരെ മുനമ്പം പോലീസ്‌ സ്റ്റേഷനില്‍ സംരക്ഷണം നല്‍കുമെന്ന്‌ പോലീസ്‌ പറഞ്ഞു

No comments:

Post a Comment