Sunday, 8 March 2009

തിരഞ്ഞെടുപ്പ് ചൂട് തുടങ്ങി

കൊച്ചി: ലക്ഷദ്വീപില്‍ ഇക്കുറി ചതുഷ്‌കോണ മത്സരത്തിന്‌ സാധ്യത. കോണ്‍ഗ്രസ്‌, ബി.ജെ.പി, എന്‍.സി.പി, സി.പി.എം. കക്ഷികള്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ദ്വീപില്‍ പൊരിഞ്ഞ പോരുതന്നെ നടക്കും.

കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ സീറ്റ്‌ തിരികെ പിടിക്കേണ്ടത്‌ അഭിമാനപ്രശ്‌നം തന്നെയാണ്‌ മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പരേതനായ പി.എം. സയീദിന്റെ, 37 വര്‍ഷമായി തുടരുന്ന കുത്തകയാണ്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നഷ്ടമായത്‌. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ഡോ. പൂക്കുഞ്ഞിക്കോയ 71 വോട്ടിനാണ്‌ കോണ്‍ഗ്രസില്‍നിന്ന്‌ ലക്ഷദ്വീപ്‌ പിടിച്ചെടുത്തത്‌.

ഇക്കുറി പി.എം. സയീദിന്റെ മകന്‍ ഹംദുള്ള സയീദിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ കോണ്‍ഗ്രസ്‌ കച്ചമുറുക്കുന്നത്‌. എ.ഐ.സി.സി. അംഗമായ ഹംദുള്ള ലക്ഷദ്വീപ്‌ ടെറിട്ടോറിയല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ്‌. പി.എം. സയീദ്‌ ലക്ഷദ്വീപിനെ കൈപ്പിടിയിലാക്കിയതുപോലെ യുവാവായ ഹംദുള്ളയ്‌ക്കും ലക്ഷദ്വീപ്‌ ഇനിയങ്ങോട്ട്‌ സ്വന്തമാക്കാനാവുമെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തിലെ ജെ.ഡി.യു. സ്ഥാനാര്‍ഥിയായിരുന്നു ഡോ. പൂക്കുഞ്ഞിക്കോയ. വാശിയേറിയ മത്സരത്തിനൊടുവിലാണ്‌ 71 വോട്ടിന്‌ അദ്ദേഹം കോണ്‍ഗ്രസ്‌ കോട്ട പിടിച്ചെടുത്തത്‌. എന്നാല്‍ ഡോ. പൂക്കുഞ്ഞിക്കോയ പിന്നീട്‌ എന്‍.സി.പി.യില്‍ ചേരുകയും ഇതേതുടര്‍ന്ന്‌ കൂറുമാറ്റ നിയമപ്രകാരം അടുത്തിടെ അദ്ദേഹം അയോഗ്യനാക്കപ്പെടുകയും ചെയ്‌തു.

കഴിഞ്ഞതവണ എന്‍.ഡി.എ. സഖ്യത്തിന്‌ നേതൃത്വം നല്‍കിയ ബി.ജെ.പി. ഇക്കുറി സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ്‌ തീരുമാനം. ബി.ജെ.പി. ലക്ഷദ്വീപ്‌ പ്രസിഡന്റ്‌ കെ.പി. മുത്തുക്കോയ തന്നെയാവും സ്ഥാനാര്‍ഥിയാവുക.
എന്‍.സി.പി. സ്ഥാനാര്‍ഥിയായി ഡോ. പൂക്കുഞ്ഞിക്കോയ വീണ്ടും ഒരങ്കത്തിന്‌ തയ്യാറെടുക്കുകയാണ്‌. എം.പി. എന്ന നിലയില്‍ ദ്വീപിനുവേണ്ടി നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടുമൊരു വിജയത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ പൂക്കുഞ്ഞിക്കോയ പ്രതീക്ഷിക്കുന്നത്‌.

വലിയ പ്രവര്‍ത്തനപാരമ്പര്യമൊന്നുമില്ലെങ്കിലും ദ്വീപില്‍ ശക്തിപരീക്ഷണത്തിന്‌ സി.പി.എമ്മും ഒരുങ്ങിക്കഴിഞ്ഞു. മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്‌. കവരത്തി സ്വദേശികളായ എം.കെ. ലുക്‌മാനുല്‍ ഹക്കീം, ജമാല്‍, അമിനി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ തുടങ്ങിയ നേതാക്കളെയാണ്‌ സി.പി.എം. പരിഗണിക്കുന്നത്‌.

No comments:

Post a Comment